പേജുകള്‍‌

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

അകലങ്ങളില്‍ ....

 
കാത്തിരിപ്പ് വല്ലാതെ മുഷിവുണ്ടാക്കുന്ന ഒരു കാര്യമാണ് ..! പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നത് ചിലപ്പോഴൊക്കെ കുറച്ചു സുഖമുള്ള കാര്യമാണെങ്കിലും അവരുടെ അടുക്കലേക്ക് എത്തിച്ചേരാന്‍ മിടിപ്പോടെ കാത്തിരിക്കുന്നത് വളരെ വിഷമം പിടിച്ച ഒരു കാര്യം തന്നെ..പ്രത്യേകിച്ചും അവര്‍ക്കിടയില്‍ ഒരു കടലിന്റെ ദൂരം കൂടി ആകുമ്പോള്‍....!ഈ അവസ്ഥയില്‍ വിമാനം എന്ന മനുഷ്യചിറകില്‍ ഒന്ന് കേറി കിട്ടാന്‍ വേണ്ടി  കാത്തിരിക്കുന്നത് ഏറ്റവും ദുസ്സഹവും ..!


ഇന്നലെ അനുജന്റെ കാള്‍ മൊബൈലിലെക്ക് വരുന്നത് വരെ എന്റെ മനസ്സ് വളരെ സന്തുഷ്ട്മായിരുന്നു.
"അച്ഛ വണ്ടിയില്‍ നിന്നും ഒന്ന് വീണു ..പേടിക്കാന്‍ ഒന്നുമില്ല.."..അവന്റെ വാക്കുകളില്‍ അസ്വാഭാവികത ഒന്നും  തന്നെ തോന്നിയില്ലെങ്കിലും അതെന്നെ വല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് കൊണ്ട് പോയി...ആഗ്രഹിക്കാതെ തന്നെ എന്തൊക്കെയോ ദുസ്സൂചനകള്‍ മനസ്സിലേക്ക് കയറിത്തുടങ്ങി...ഇത്തരം ഫോണ്‍ കാളുകള്‍ എന്നെ പോലെ വീട്ടില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരാളെ എന്നും ഭീതിയില്‍ മാത്രമേ നിര്‍ത്തൂ .ആ വാക്കുകള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍  നിന്നും ഉണര്‍ന്ന ഞാന്‍ വേഗം തന്നെ അച്ഛയുടെ ഫോണിലേക്ക് വിളിച്ചു .കണക്ട് ആകുന്നില്ല...!.മനസ്സ് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് വഴുതി വീഴുന്നത് ഞാന്‍ തിരിച്ചറിഞ്ഞു...!!


അച്ഛ...!.എന്റെ ജീവിതത്തില്‍ ഏറ്റവും ഞാന്‍ ബഹുമാനിക്കുന്ന,ആരാധിക്കുന്ന ഒരേ ഒരു വ്യക്തി...!.ഞാന്‍ എന്ന വ്യക്തിത്വത്തില്‍  എന്തെങ്കിലും സവിശേഷതകള്‍ ഉണ്ടെങ്കില്‍ അതിന്റെ പൂര്‍ണ അവകാശം എന്റെ പ്രിയപ്പെട്ട അച്ഛയ്ക്ക് തന്നെ..! .ആരൊക്കെ എന്റെ ജീവിതത്തില്‍ വന്നു പോയിട്ടുണ്ടെങ്കിലും അച്ഛയുടെ അത്രയും സ്വാധീനം ആര്‍ക്കും തന്നെ എന്നില്‍ ചെലുത്താന്‍ കഴിഞ്ഞിട്ടില്ല..! അച്ഛയുടെ ഒരു വിളിയില്‍ ആയിരുന്നു എന്റെ ആദ്യ ചലനം പുറം ലോകത്തിനെ അറിയിച്ചതെന്ന് അമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്..എന്നെ ഉള്ളില്‍ പേറിയിരുന്ന അഞ്ചാം മാസം ..എന്റെ കുഞ്ഞു  പാദം ആദ്യമായി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആഞ്ഞു ചവിട്ടിയത് അച്ഛയുടെ ആ വിളി കേട്ടായിരുന്നു..! ഞാന്‍ ആദ്യമായി ശ്രവിച്ച ശബ്ദം അതാകാം ..! അന്ന് മുതല്‍ തുടങ്ങിയതാകാം അച്ഛയും ആയിട്ടുള്ള എന്റെ ആത്മബന്ധം..വല്ലാത്ത ആഴം ഉണ്ട് ആ ബന്ധത്തിന് വല്ലാത്ത ഉറപ്പും ..രക്തബന്ധത്തിനോ , എന്റെ സൃഷ്ടിയില്‍ പ്രധാന പങ്കു വഹിച്ച ആളെന്നതിലോ അപ്പുറം മാനസികമായി അടിഉറച്ച സ്നേഹത്തിന്റെ ശക്തി കൂടി അതില്‍ ഉണ്ടായിരുന്നു..!


എരിഞ്ഞു തീര്‍ന്ന സിഗരറ്റ് കുറ്റി കുത്തി അണച്ചു കൊണ്ട്..ഞാന്‍ സെക്രട്ടറിയെ വിളിചു നാട്ടിലേക്കു പോകാന്‍ ഏറ്റവും അടുത്ത് കിട്ടാന്‍ സാധ്യത ഉള്ള ടിക്കറ്റ്‌ എടുക്കാന്‍ ആവശ്യപ്പെടുന്നതിനും വളരെ മുന്നേ  അറിയാതെ എന്റെ മനസ്സില്‍ ആ തീരുമാനം ഉറച്ചിരുന്നു..!എന്തായാലും എത്രയും വേഗം നാട്ടില്‍ എത്തുക... എന്റെ സാന്നിധ്യം അവിടെ ഉണ്ടാകണം അച്ഛയോടൊപ്പം .....!


സമയം ഇഴഞ്ഞു മാത്രം നീങ്ങുന്നത്‌ പോലെ..!.എയര്‍പോര്‍ട്ടിലെ സ്മോക്കിംഗ്  കുബിക്കിളില്‍ കയറി ഒരു സിഗരറ്റ് പുകച്ചു..ചില ദുശീലങ്ങള്‍ ചില സമയങ്ങളില്‍ ആശ്വാസം നല്‍കിയേക്കും ..!! എന്റെ മനസിന്റെ സംഘര്‍ഷങ്ങള്‍ക്ക് പലപ്പോഴും ഈ ദുശീലം ഒരു പരിധിവരെ അയവ് നല്‍കാറുണ്ട് ....ആ പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം തേടാന്‍ ശ്രമിക്കുന്ന മനസ്സിന്റെ പാഴ്ശ്രമം മാത്രം ആകാം അത് ...!!


രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദുബൈയില്‍ നിന്നും ബഹറിനിലേക്ക് വന്ന അന്ന് മുതല്‍ എനിക്ക് ഇവിടം ഒട്ടും തന്നെ ഇഷ്ടപ്പെടാന്‍ ആകാത്ത, പൊരുത്തപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്..!!.ജോലിയില്‍ ഒരു തൃപ്തിയും തോന്നുന്നില്ല..എന്നും ചെയ്യുന്നത് ഒരേ ജോലി ..എത്ര ചെയ്താലും അംഗീകാരം തരാന്‍ മടിക്കുന്ന അറബി മേലധികാരികള്‍,ദുബൈയെ അപേക്ഷിച്ച് വളരെ മോശം സാഹചര്യങ്ങള്‍ !!..ആകെ ഒരു ഗുണം എന്താണെന് വച്ചാല്‍ കമ്പനി നല്ലതെന്നും അവിടുത്തെക്കാള്‍ കുറച്ചു ഉയര്‍ന്ന ശമ്പളവും മാത്രം..!ശരിക്കും മടുത്തു ...ഈ ജോലി വിടണം..ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയാല്‍ പൊടിപടലങ്ങള്‍ നിറഞ്ഞ നരച്ച നിറമുള്ള ആകാശവും, അടുക്കും ചിട്ടയും ഇല്ലാതെ നിര്‍മിച്ചതെന്ന് തോന്നുന്ന റോഡുകളും , ദുബായിയും ആയി താരതമ്യം ചെയ്‌താല്‍ വൃത്തി തീരെ കുറഞ്ഞ പൊതു സ്ഥലങ്ങളും ഒക്കെ കൂടി ഈ രാജ്യം എന്നെ വല്ലാതെ മുഷിപ്പിക്കുന്നു..!എത്രയും വേഗം തന്നെ തിരിച്ചു പോകണം വേറെ ഒരു ജോലി നോക്കണം..ഇങ്ങോട്ട് വരാന്‍  തീരുമാനിച്ച സമയത്തെ പല തവണ ഞാന്‍ ശപിച്ചു..!!എല്ലാ തീരുമാനങ്ങള്‍ക്കും എപ്പോഴും തുണ നിന്നിരുന്ന ദൈവം ഇതില്‍ എന്നെ കൈ വിട്ടതാണോ..?


മനോഹരമായ സ്ത്രീ ശബ്ധത്തില്‍ ഉച്ചത്തില്‍ കേട്ട അനൌണ്സ്മെന്റ് ഓര്‍മകളില്‍ നിന്നും എന്നെ ഉണര്‍ത്തി ..കുട്ടിക്കാലത്തൊക്കെ എയര്‍പോര്‍ട്ട്‌ എന്ന സങ്കല്പം തന്നെ സിനിമകളില്‍ മാത്രം കേട്ടിട്ടുള്ള ഈ ശബ്ധത്തില്‍ നിന്നുള്ള അനൌണ്സ്മെന്റ് ആണ്..! പെട്ടെന്നായത് കൊണ്ട് ടിക്കറ്റ്‌ തരപ്പെട്ടത് എയര്‍ അറേബ്യ എന്ന ബജറ്റ് എയര്‍ ലൈന്സില്‍ ..! എന്തില്‍ ആയാലും കുഴപ്പം ഇല്ല എത്രയും വേഗം നാട്ടില്‍ എത്തിയാല്‍ മതി..!ഒരു കയ്യില്‍ ലാപ്ടോപ്പും തൂക്കി ഫ്ലൈറ്റിലേക്കുള്ള കയറാനുള്ള വരിയില്‍ ഞാനും കാത്തു നിന്നു ..മനസ്സ് കൊണ്ട് ഞാന്‍ എന്റെ അച്ഛയുടെ അടുത്ത് തന്നെ..!


ബോര്‍ഡിംഗ് പാസ്സിലെ സീറ്റ്‌ നമ്പര്‍ നോക്കി സീറ്റ്‌ തപ്പിപിടിച്ചു അടുത്തെത്തി ..അവിടെ ഒരു മാന്യന്‍  നേരത്തെ തന്നെ കയറി സ്ഥാനം പിടിച്ചിട്ടുണ്ട്...കണ്ടാല്‍ അറിയാം ഏതോ കരാര്‍ തൊഴിലാളി ആയ ഒരു മലയാളി ആണ് അത്..അടുത്ത സീറ്റില്‍ മറ്റൊരു മനുഷ്യനും...ഞാന്‍ കുറച്ചു നേരം അവിടെ നിന്നു എന്റെ സീറ്റ്‌ കയ്യടക്കിയ ആളെ നോക്കി...അയാള്‍ക്ക്‌ ഒരു കൂസലും ഇല്ല...മദ്യത്തിന്റെ രൂക്ഷ ഗന്ധം അയാളില്‍ നിന്നും പ്രവഹിക്കുന്നുണ്ട് ...!


ആ ഇരിപ്പും ഭാവവും കണ്ടു തീരെ സുഖിക്കാത്ത ഞാന്‍ അയാളുടെ ഭാഷ മലയാളം ആണെന്ന് മനസ്സിലായിട്ടും  അതിനപ്പുറത്തെ മലയാളി അഹന്ത പുറത്തെടുത്തു കൊണ്ട് മൊഴിഞ്ഞു.!!


" ഇറ്റ്സ് മൈ സീറ്റ്‌...കാന്‍ യു ചെക്ക്‌ യുവര്‍ സീറ്റ്‌ നമ്പര്‍ അഗൈന്‍ ?" 


"വാട്ട്‌ ഈസ്‌ യുവര്‍ സീറ്റ്‌ നമ്പര്‍ ??" 
അയാളുടെ മറുചോദ്യം അതിശയത്തോടൊപ്പം തന്നെ എന്നില്‍ ഒരു ചമ്മല്‍ ഉണ്ടാക്കി എങ്കിലും അതവിടെ  കാണിക്കാന്‍ ഞാന്‍ തയ്യാറായില്ല ...!


അപ്രതീക്ഷിതമായി അയാളുടെ മറുചോദ്യം എന്നില്‍ ഉളവാക്കിയ ചമ്മല്‍ മറക്കുന്നതിനു വേണ്ടി ആദ്യമേ ഉള്ളില്‍ കുറച്ചായി ഉരുണ്ടു കൂടിയ ദേഷ്യം ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു...! എന്റെ അടുത്ത വാക്കുകള്‍ കടുപ്പിച്ചു ഉപയോഗിക്കുന്നതിനു മുന്നേ തന്നെ ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരു എയര്‍ ഹോസ്റെസ്സ് വന്നു സീറ്റ്‌ നമ്പര്‍ നോക്കുകയും അയാളെ ശകാരിച്ചു അവിടുന്ന് എഴുന്നേല്‍പ്പിച്ചു പുറകിലേക്ക് വിടുകയും ചെയ്തു ...! വേഷത്തിലും കാഴ്ചയിലും അയാളേക്കാള്‍ മുകളില്‍ ആണെന്ന് തോന്നിയത് കൊണ്ടാകാം ആ സുന്ദരി എന്നോട് വളരെ മാന്യമായ ഭാഷ ആയിരുന്നു ഉപയോഗിച്ചത്..!


അയാള്‍ടെ അടുത്തെന്ന് തിരിച്ചു പിടിച്ച സീറ്റില്‍ കുറച്ചു അഭിമാനത്തോടെ ഞാന്‍ അമര്‍ന്നിരുന്നു ...അയാളെ പറഞ്ഞു വിട്ടെങ്കിലും അടുത്തിരുന്ന മനുഷ്യന്‍ അവിടെ തന്നെ ഉണ്ടായിരുന്നു...എന്റെ മുഖത്ത് നോക്കി അയാള്‍ ചിരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നി..ഞാനും വളരെ ബുദ്ധിമുട്ടി ചിരിച്ചു എന്ന് വരുത്തി..എന്റെ സീറ്റില്‍ ഒതുങ്ങി...അവിടെ നിറഞ്ഞു നിന്ന വിയര്‍പ്പിന്റെ മുഷിഞ്ഞ മണം എന്നെ മനം മടുപ്പിച്ചു...അടുത്തിരുന്ന ആ മനുഷ്യനില്‍ നിന്ന് തന്നെ ആകണം...!


സീറ്റ് ബെല്‍റ്റ്‌ മുറുക്കി ടേക്ക് ഓഫ്‌നു റെഡി ആയ ഞാന്‍ വിമാനയാത്രകളില്‍ എപ്പോളും എന്ന പോലെ മനസ്സില്‍ ദൈവത്തിനോട് പ്രാര്‍ത്ഥിച്ചു .ആര്‍ക്കറിയാം ആകാശത്ത് കൂടി സഞ്ചരിക്കുന്ന ഈ വാഹനം ഭൂമിയില്‍ സുരക്ഷിതമായി തന്നെ ഇറങ്ങുമെന്ന് ? ദൈവം തന്നെ രക്ഷ ..!!


ഒന്ന് മയങ്ങാം...അതാണ്‌ ഈ ബോറന്‍ യാത്രകളില്‍ മടുപ്പ് മാറ്റുന്ന ഏകമരുന്ന്..ഉറങ്ങാം കുറച്ചു നേരം .മനസും ഒന്ന് ശാന്തമാകും...!


അടുത്തിരിക്കുന്ന ആളുടെ ഇടവിട്ടുള്ള ചുമ എന്റെ ചെറുമയക്കത്തിനെ അലോസരപ്പെടുത്തി..!!.മനസ്സ് ആകെ കലുഷിതമായ ഈ അവസ്ഥയില്‍ കുറച്ചു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആശ്വാസം ആയേനെ ..!.ഇനി അത് നടക്കും എന്ന് തോന്നുന്നില്ല ...കണ്ണുകള്‍ തുറന്നു ഞാന്‍ അയാളെ നോക്കി...!


വളരെ ശോഷിച്ച ശരീരം...എല്ലിന്റെ പുറത്തു ചേര്‍ത്ത് ഒട്ടിച്ച പോലെ വരണ്ട തൊലിപ്പുറം..!.മുഖത്ത് വളര്‍ന്നു നില്‍ക്കുന്ന താടി രോമങ്ങളില്‍ നര വല്ലാതെ കടന്നു കൂടിയിട്ടുണ്ട്..കുറച്ചു പഴകിയ ഷര്‍ട്ടും പാന്റും .തേഞ്ഞു തീരാറായ ചെരുപ്പും..!!.ഒരു ജീവിതത്തിലെ വിഷമങ്ങള്‍ മുഴുവന്‍ ആ മുഖത്ത് തെളിഞ്ഞു കാണുന്നു..!.ഈ ശരീരം ഗള്‍ഫില്‍ തന്നെ ആണോ ജീവിച്ചത്? കൊഴുപ്പ് പരന്നതും ചുവന്നു തുടുത്തതുമായ ഗള്‍ഫുകാരെ കണ്ടു ശീലിച്ച എനിക്ക് അതൊരു പുതുമയുള്ള കൌതുകമായിരുന്നു..!


ചുമ ഒതുക്കി കൊണ്ട് അയാള്‍ ദയനീയ ഭാവത്തില്‍ ഒന്ന് ചിരിച്ചു...ഉള്ളിലെ അമര്‍ഷം അടക്കി ഞാന്‍ വീണ്ടും ചിരിച്ചെന്നു വരുത്തി..അയാള്‍ എന്നോടെന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നിയപ്പോള്‍ ഞാന്‍ മുഖം കൊടുക്കാതെ തിരിഞ്ഞിരുന്നു...!!!


"സാറെ" , അയാളുടെ ശബ്ദം എന്നെ കുറച്ചൊന്നു അസ്വസ്ഥനാക്കി..ഇത് എനിക്കിന്ന് ശല്യം ആകുമെന്ന തോന്നലില്‍...കുറച്ചു ദേഷ്യം കലര്‍ന്ന ഭാവത്തില്‍ തന്നെ ഞാന്‍ ആ മനുഷ്യനെ നോക്കി...കയ്യില്‍ ഒരു കടല്ലാസ്സും പിടിച്ചു അയാള്‍ എന്നെ നോക്കുകയാണ്...!
"തനിക്ക് എന്താടോ വേണ്ടേ?? " എന്ന ഭാവത്തില്‍ വന്ന എന്റെ  മുഖഭാവം കണ്ടാകണം അയാളില്‍ ഒരു പരുങ്ങല്‍ പ്രകടമായി..


എന്നാലും ഞാന്‍ കഴിയുന്നത്ര സൌമ്യമായി ചോദിച്ചു.."എന്താ..?"മലയാളത്തില്‍ എന്റെ മറുപടി കേട്ട അയാളുടെ മുഖത്ത് കുറച്ചൊരു സന്തോഷം വന്നത് പോലെ തോന്നിച്ചു  ..!


"സാറെ ഒരു ഉപകാരം ചെയ്യണേ ..ഇത് ഞാന്‍ നാട്ടിലേക്ക് അയച്ച പൈസയുടെ രസീത് ആണ്..ഒന്ന് നോക്കാമോ"..വളരെ ശാന്തമായി അതിലേറെ ഭയപ്പെട്ടും മടിച്ചും പുറത്തു വന്ന അയാളുടെ ആ ആവശ്യം നിരാകരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല..!മണി എക്സ്ചേഞ്ച് വഴി നാട്ടിലേക്ക് പണം അയച്ച ഒരു രസീത് ആണ് അത് .അതിലൂടെ കണ്ണോടിച്ച ഞാന്‍ ആ സംഖ്യ കണ്ടു ഒട്ടൊന്നു അമ്പരന്നു..അയ്യായിരം ഇന്ത്യന്‍ രൂപ...!!


അമ്പരപ്പ് മറക്കാതെ തന്നെ ഞാന്‍ പറഞ്ഞു "ഇത് അയ്യായിരം ഉണ്ട്..!! എന്താ ചോദിച്ചേ..? നിങ്ങള്‍ തന്നെ അല്ലെ ഇത് അയച്ചത്..?" "
 "അതെ സാറെ , പൈസയെ കുറിച്ചല്ല  ഞാന്‍ ചോദിച്ചത് അതില്‍ എഴുതിയിരിക്കുന്ന ബാങ്കിന്റെ വിലാസം ഒക്കെ ശരിയാണോ...?"
അയാളോട് ഞാന്‍ ചോദിച്ചു മനസ്സിലാകിയ ബാങ്കിന്റെ വിലാസവും ആ കടലാസില്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്ന വിലാസവും ശരി ആണെന്ന് പറഞ്ഞു കൊടുത്തപ്പോള്‍...അയാളുടെ മുഖത്ത് ആശ്വാസം പടര്‍ന്നത് ഞാന്‍ കണ്ടു ..!


എന്റെ മനസ്സില്‍ അപ്പോളും ആ രസീതില്‍ കണ്ട തുകയായിരുന്നു ..തീയതി വച്ച് നോക്കുമ്പോള്‍ അത് അയാളെ ഞാന്‍ കാണുന്ന ദിവസത്തിനു തൊട്ടു മുന്‍പ് അയച്ചതാണ്..വെറും അയ്യായിരം രൂപ..! നാല്‍പ്പത് ബഹ്‌റൈന്‍ ദിനാര്‍ ..ചില ദിവസങ്ങളില്‍ വിരസത അകറ്റാന്‍ നൈറ്റ്‌ ക്ലബ്ബുകളില്‍ ഞാന്‍ ഇതിന്റെ അഞ്ചിരട്ടി ചിലവഴിക്കാറുണ്ട്...ഇതാണോ ഇദ്ദേഹം നാട്ടിലേക്ക് അയച്ചത് ? ഇതാണോ ഈ മനുഷ്യന്റെ ആകെ ഉള്ള സമ്പാദ്യം ? ആ തുക ശരിയായ വിലാസത്തില്‍ തന്നെ എത്തിയോ എന്നറിയാന്‍ ആണോ ആ പാവം എന്നോട് പേടിച്ചും മടിച്ചും ചോദിച്ചത് ?അയാളോട് കൂടുതല്‍ സംസാരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു..!


സുന്ദരേശന്‍ ____ ..!! ഇതായിരുന്നു അയാളുടെ പേര്..പേരിന്റെ കൂടെ ചേര്‍ന്ന് കിടക്കുന്ന ജാതിപ്പേര് വളരെ ശക്തിയോടെ അഭിമാനത്തോടെ അയാള്‍ പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു ..! തന്റെ കഴിവ് കൊണ്ടോ പ്രയത്നം കൊണ്ടോ നേടിയെടുക്കാത്ത , പിതൃക്കളുടെ ദാനം കൊണ്ട് മാത്രം സ്വന്തമാകുന്ന ഇത്തരം അലങ്കാരങ്ങള്‍ പേരിനൊപ്പം അഭിമാനത്തോടെ വിളിച്ചു പറയുന്നവരോട് തോന്നുന്ന പതിവ് മനോഭാവം മാത്രമാണ് എനിക്ക് അയാളോടും തോന്നിയത്..!


സാവധാനം ഞാന്‍ അയാളോട് ഓരോ കാര്യങ്ങളും അന്വേഷിച്ചു..മനസ്സിലുള്ളത് ആരോടെങ്കിലും പറയണം എന്നാ അമിതമായി ആഗ്രഹിച്ചിരുന്നത് പോലെ അയാള്‍ സംസാരിച്ചു തുടങ്ങി...!


"ഒരുപാട് കൊതിച്ചിട്ടും എനിക്ക് വിദ്യഭ്യാസം ഒന്നും കിട്ടീട്ടില്ല സാറെ, നാട്ടില്‍ ഞാന്‍ ഒരു തെയ്പ്പ് മേസ്തിരി ആയിരുന്നു ..ദിവസം കുറഞ്ഞത് അഞ്ഞൂറ് രൂപ ശമ്പളം എട്ടു മണിക്കൂര്‍ ജോലി...കുടുംബം അല്ലലില്ലാതെ കൊണ്ട് പോകാന്‍ എനിക്ക് കഴിഞ്ഞിരുന്നു..രണ്ടു പെണ്മക്കള്‍ ഉള്ളത് വളരുന്ന വേഗം കണ്ടാണ്‌ സാറെ ഞാന്‍ ഗള്‍ഫിലേക്ക് കേറി വരാന്‍ തീരുമാനിച്ചത് ..!വീടിനടുത്തുള്ള ഒരു കോണ്ട്രാക്ടര്‍ വിസയും തരപ്പെടുത്തി തന്നു"


അയാളുടെ സ്വരം വല്ലാതെ ക്ഷീണിച്ചിരുന്നു..മുഖത്ത് മിന്നിമറയുന്ന വിഷാദം കലര്‍ന്ന ഭാവങ്ങള്‍ എന്റെ മനസ്സിലും കുറച്ചു വിഷമം ഉണ്ടാക്കി....!!


"നാല്‍പ്പത്തി അയ്യായിരം രൂപ വിസയ്ക്ക് വേണ്ടി അയാള്‍ക്ക് കൊടുത്തു സാറെ ...ദിവസം ആറു ദിനാര്‍ ശമ്പളം എല്ലാ ദിവസവും  ജോലി വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടിലേക്ക് വരാന്‍ ടിക്കെറ്റിന് പൈസയും,മെഡിക്കല്‍, മുതലായ എല്ലാ ആനുകൂല്യങ്ങളും...ഒന്നും നോക്കീല സാറെ...കേറി വന്നു..പക്ഷെ ഈ പറഞ്ഞതൊന്നും ആയിരുന്നില്ല ഇവിടെ...പതിനാലു മണിക്കൂര്‍ ജോലി നാല് ദിനാര്‍ ശമ്പളം.ഇവിടുത്തെ ചൂടില്‍ പുറംപണി ചെയ്യുമ്പോള്‍ ശരീരം കരിയുന്ന മണം വരും സാറെ...!"  അയാള്‍ തുടര്‍ന്നു..


"ഇതൊക്കെ സഹിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു ..! നാല്‍പ്പത്തി അയ്യായിരം രൂപ കടം വാങ്ങി തലയില്‍ കയറ്റിപോയത് കൊണ്ട് ...വിസയ്ക്ക്  വേണ്ടി പണയം വച്ച വീടിന്റെ പ്രമാണം തിരിച്ചു എടുക്കുന്നത് വരെ ഞാന്‍ ഇവിടെ തന്നെ പണി ചെയ്യാമെന്ന് തീരുമാനിച്ചു....!പക്ഷെ അവിടെയും ഞാന്‍ തോറ്റു പോയി  സാറെ....കൂനിന്‍മേല്‍ കുരു പോലെ ഒരു അസുഖം കൂടി എന്നെ ബാധിച്ചു..മൂത്രത്തില്‍ കൂടി ചോര പോകുന്ന എന്തോ ഒരു രോഗം....! ഈ മരണച്ചൂടില്‍ പുറം പണി ചെയ്യുന്നവര്‍ക്ക് വരുന്ന ഈ രോഗത്തിന് .ഡാക്കിട്ടര്‍ പറഞ്ഞ പേര് ഓര്‍ക്കുന്നില്ല..!.പക്ഷെ മൂത്രം ഒഴിക്കാന്‍ വയ്യ സാറെ..അതാണ്‌ ഞാന്‍ ഇത്ര നേരം ആയിട്ടും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഇരിക്കുന്നെ.."


വിമാനത്തില്‍  വിതരണം ചെയ്ത കുപ്പി വെള്ളം പോട്ടിക്കാത്തത് എന്റെ നേര്‍ക്ക്‌ കാണിച്ചു കൊണ്ട് അയാള്‍  തുടര്‍ന്നു.." നാട്ടില്‍ പോയാല്‍ മാത്രമേ ഇതിനു നല്ല ചികിത്സ ഉള്ളു എന്ന് അറിയിച്ചപ്പോള്‍  കോണ്ട്രാക്ടര്‍ എന്റെ കഴിഞ്ഞ നാല് മാസത്തെ ശമ്പളം ഒരുമിച്ചു തരാം എന്ന് സമ്മതിച്ചു ..കരുണ തീരെ നഷ്ട്ടപ്പെടാത്ത മനുഷ്യര്‍ ഇപ്പോഴും ഉണ്ടല്ലോ എന്ന സന്തോഷത്തില്‍ പൈസ വാങ്ങാന്‍ ചെന്ന ഞാന്‍ ആകെ തകര്‍ന്നു പോയി സാറെ ..!!" അയാള്‍ ഒന്ന് നിറുത്തി.


"അത്ര നാള്‍ പലപ്പോഴായി ഇവിടെ ആശുപത്രിയില്‍ അയാള്‍ എനിക്ക് വേണ്ടി ചിലവാക്കിയ തുകയും തിരിച്ചു പോകാനായി വേണ്ടി വന്ന ടിക്കറ്റ്‌ന്റെ പൈസയും അതില്‍ നിന്നും എടുത്തിട്ട് ബാക്കി വന്ന നാട്ടിലെ ആയിരം രൂപ വരുന്ന പത്ത് ദിനാര്‍ എനിക്ക് തന്നു സാറെ" അയാളുടെ വാക്കുകള്‍ ഇടറുന്നതും കണ്ണുകള്‍ നിറയുന്നത് ഞാന്‍ ശ്രദ്ധിച്ചു...!


"കൂടെ ജോലി ചെയ്തിരുന്ന നല്ലവരായ സുഹുര്‍ത്തുക്കള്‍ എല്ലാം കൂടി പിരിച്ചെടുത്ത നൂറ്റന്‍പത് ദിനാര്‍ ആയിരുന്നു വരാന്‍ നേരം എന്റെ കയില്‍ ഉണ്ടായിരുന്നത്...അതില്‍ നിന്നും കൊച്ചുങ്ങള്‍ക്ക് ഒന്ന് രണ്ടു സാധനങ്ങള്‍ വാങ്ങി ബാക്കി വന്ന രൂപ നാട്ടിലേക്ക് അയച്ചതിന്റെ രസീത് ആണ് ഞാന്‍ സാറിനെ കാണിച്ചത്‌..! ഇനി നാട്ടില്‍ ചെന്ന് ഈ അസുഖത്തിന് ചികിത്സക്കും,വിസക്ക് വേണ്ടി ചിലവായ തുകയും ഞാന്‍ കണ്ടെത്തണം ! "അതീവ ദുഖത്തോടെ സ്വന്തം അവസ്ഥയില്‍ പരിതപിക്കുന്നത്‌ പോലെ അയാള്‍ പറഞ്ഞു നിര്‍ത്തി.


അയാളുടെ മുഖത്ത് നിന്നും പെട്ടെന്ന് കണ്ണുകള്‍ വലിച്ചു ഞാന്‍ തിരിഞ്ഞു ഇരുന്നു..ആ മുഖത്തേക്ക് കൂടുതല്‍ നേരം നോക്കി ഇരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം..!


ശീതികരിച്ച മുറിയില്‍ സുഖമുള്ള തണുപ്പില്‍ മാത്രം ജോലി ചെയ്യുന്ന ഞാന്‍..എന്തിനും ഏതിനും കമ്പനിയുടെ സഹായം ലഭിക്കുന്ന ഞാന്‍..നാട്ടില്‍ പോകണം എന്ന് മനസ്സില്‍ കരുതിയപ്പോള്‍ തന്നെ ഏറ്റവും അടുത്ത വിമാനത്തിനു നിമിഷങ്ങള്‍ക്കകം ടിക്കറ്റ്‌ എടുക്കാന്‍ കഴിഞ്ഞ ഞാന്‍..എന്നിട്ടും എന്റെ പരാതി തീര്‍ന്നിട്ടില്ല..!


ദൈവമെ എന്റെ മുന്നിലേക്ക്‌ നീ ഇയാളെ പറഞ്ഞു വിട്ടതാണോ? എന്റെ അച്ഛ എനിക്ക് പകര്‍ന്നു തന്ന നല്ല മൂല്യങ്ങള്‍ ജീവിതവഴിയില്‍ എവിടെയോ ഉപേക്ഷിച്ചത് നീ എന്നെ ഓര്‍മ്മിപ്പിച്ചതാണോ ?!! അകമഴിഞ്ഞ് നീ എനിക്ക് തന്ന എല്ലാ സൗഭാഗ്യങ്ങള്‍ക്കും നന്ദി...!! ആയിരം..ആയിരം നന്ദി...! എന്റെ പരാതികളും പരിഭവങ്ങളും ഞാന്‍ നിരുപാധികം പിന്‍വലിക്കുന്നു !!


സീറ്റില്‍ തല ചേര്‍ത്ത് കണ്ണടച്ച് ഉറങ്ങുന്ന ആ മനുഷ്യനെ ഒന്ന് കൂടി നോക്കുമ്പോള്‍ മനസ്സ് കൊണ്ട് അയാളോട് ഞാന്‍ മന്ത്രിക്കുകയായിരുന്നു ..!


"ഏതൊക്കെയോ സാമൂഹികമായ വ്യവസ്ഥിതികള്‍ മനപ്പൂര്‍വമോ അല്ലാതെയോ സൃഷ്‌ടിച്ച ഒരുപാട് അകലം ഉണ്ട് സുഹൃത്തെ നമ്മള്‍ തമ്മില്‍..!! അതില്‍ നിങ്ങളോ ഞാനോ ഒരിക്കലും കുറ്റക്കാരല്ല.. !! കുറച്ചു നേരമെങ്കിലും നിങ്ങളെ എന്റെ മയക്കത്തിന് ശല്യക്കാരന്‍ ആയ ഒരാള്‍ ആയി മാത്രം കണ്ടു പോയതിനു ഹൃദയം തുറന്നു ഞാന്‍ മാപ്പ് അപേക്ഷിക്കുന്നു...!!!"

ഗോപാല്‍ ദാസ്‌..

അല്ലാഹു അക്ബര്‍ അലാഹു അക്ബര്‍ ...

ബാങ്ക് വിളി കേട്ട് ദാസ് മയക്കത്തില്‍ നിന്നും ഉണര്‍ന്നു...ജയിലിലെ പള്ളിയില്‍ നിന്നും ഉയരുന്ന സുബഹി ബാങ്ക് ആണ് അവിടെ ദാസിനെ പോലെ ഓരോരുത്തരെയും ഉണര്‍ത്തുന്നത്...!

അപ്പോള്‍ മുതല്‍ ഒരു തടവുകാരന്റെ ദിവസം തുടങ്ങും..മാനസിക ശാരീരിക പീഡനങ്ങളുടെ ഉത്സവം തുടങ്ങും എന്ന് പറയുന്നതാകും കൂടുതല്‍ ശരി...മുസ്ലിം തടവുകാര്‍ വേഗം തന്നെ ശരീര ശുദ്ധി വരുത്തി നമസ്കാരത്തിനായി പള്ളിയിലേക്ക് പോയി ...പച്ച നിറം ഉള്ള യുണിഫോറം ധരിച്ച പട്ടാളക്കാരും പോലീസുകാരും പള്ളിയിലേക്ക് പോകുന്നുണ്ട്  ..ഖോട്ട് ലഘ്പട്ട്  ജയിലില്‍ കഴിഞ്ഞ 27 വര്‍ഷമായി താന്‍ ഉറക്കം ഉണരുമ്പോള്‍ കാണുന്ന പതിവ് കാഴ്ച...!

ദാസ്  ആകെ അക്ഷമനായിരുന്നു...കഴിഞ്ഞ രാത്രി എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല ..മനസ്സില്‍ മുഴുവന്‍ അവന്‍ പറഞ്ഞ ആ കാര്യം തന്നെ .. ആ മുസാഫിര്‍ തന്നെ കളിപ്പിക്കാന്‍ പറഞ്ഞതാകുമോ..?ദൈവമേ തന്റെ ആഗ്രഹങ്ങള്‍ എല്ലാം മരിച്ചതാണ് ..മനസ്സിന്റെ ശവപ്പറമ്പില്‍ കുഴിച്ചു മൂടിയതാണ് ..അവിടം ആകെ വരണ്ടു വിണ്ടു കീറിയതാണ്..! ഇനിയും വെറുതെ ഒരു മോഹം തരല്ലേ....തന്നെ  കൊതിപ്പിക്കല്ലേ ..!!

മുസാഫിര്‍ ഖാന്‍ ..പച്ച ഉടുപ്പിട്ട കുറെ മൃഗതുല്യരായ ജീവികളുടെ ഇടയില്‍ നിന്നും മനുഷ്യന്‍ എന്ന പദത്തിനു അര്‍ത്ഥം  കണ്ടെത്താന്‍ കഴിയുന്ന ഒരേ ഒരു പാകിസ്ഥാനി...രാത്രി ഡ്യൂട്ടി ചെയ്യുന്ന പല ദിവസങ്ങളിലും മുസാഫിര്‍ തന്റെ അടുത്ത് വരും ...കുടുംബത്തെ  കുറിച്ച് പറയും..കൊച്ചു  മകള്‍ സൈറയുടെ കുസൃതികള്‍  ആവേശത്തോടെ വിവരിക്കും..സുഖ വിവരങ്ങള്‍ അന്വേഷിക്കും , ഇന്ത്യന്‍ ഗാനങ്ങളെ കുറിച്ച് സംസാരിക്കും സിനിമയെ കുറിച്ച് സംസാരിക്കും , താന്‍ പാടുന്ന റഫിയുടെയും , കിഷോര്‍ കുമാറിന്റെയും ഗാനങ്ങള്‍ ആസ്വധിക്കും ..മരുന്നുകള്‍ കൊണ്ട് തരും , അവനു കിട്ടുന്ന ആഹാരത്തിന്റെ ഒരു പങ്ക് തനിക്കു വേണ്ടി കരുതും .വലിക്കുന്ന സിഗരറ്റ് ആരും കാണാതെ അഴികള്‍ക്ക് ഇടയില്‍ കൂടി തരും..മുസാഫിര്‍ പറഞ്ഞാണ്  പുറം ലോക വിവരങ്ങള്‍ എന്തേലും അറിയുന്നത് ഒരര്‍ത്ഥത്തില്‍ 27 വര്‍ഷമായി താന്‍ ആശയവിനിമയം നടത്തുന്ന ഒരേ ഒരു മനുഷ്യ ജീവി ..!!

"താങ്ങള്‍ പാകിസ്താനി തന്നെ ആണോ" എന്ന തന്റെ തമാശ കലര്‍ന്ന ചോദ്യത്തിനു ഞാന്‍ ഒരു യഥാര്‍ത്ഥ ഇസ്ലാം ആണ് എന്ന് അവന്‍ പറഞ്ഞ മറുപടി തന്നില്‍ അത്ഭുതം ഉളവാക്കി....കൂടുതല്‍ അറിഞ്ഞപ്പോള്‍  ആണ്  ..അവന്‍ പറഞ്ഞതിന്റെ യഥാര്‍ത്ഥ പൊരുള്‍. മനസ്സിലായത്‌ ..ശരിയാണ് അവന്‍ ആണ് യഥാര്‍ത്ഥ ഇസ്ലാം...എല്ലാ ജീവജാലങ്ങളും പരമകാരുണ്യവാനായ ദൈവത്തിന്റെ സൃഷ്ടി എന്ന്  വിശ്വസിക്കുന്ന , ഉള്ളവന്‍ ഇല്ലാത്തവന് നിര്‍ബന്ധം ആയും  കൊടുത്തിരിക്കണം  എന്ന തത്വശാസ്ത്രം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച , യുദ്ധകുറ്റവാളികള്‍ക്ക്  പോലും മാപ്പ് കൊടുത്തിരുന്ന മഹാനായ പ്രവാചകന്റെ പാത പിന്തുടരുന്ന യഥാര്‍ത്ഥ ഇസ്ലാം..!!.

ഒരേ ഒരു കാര്യത്തിനാണ് അവനും ആയി തനിക്കു അഭിപ്രായ വ്യത്യാസം ഉള്ളത്... ക്രിക്കറ്റ്‌... മുസാഫിര്‍ ശരിക്കും ഒരു ക്രിക്കറ്റ്‌ ഭ്രാന്തന്‍ ആയിരുന്നു..ക്രിക്കറ്റിനെ കുറിച്ച് പറഞ്ഞു തന്നെ ദേഷ്യം പിടിപ്പിക്കാനും അവനു ഇഷ്ടമായിരുന്നു..!

27 വര്‍ഷം മുന്‍പ് ഈ ജയിലില്‍ എത്തുമ്പോള്‍ അവനും തന്റെ അതെ പ്രായമായിരുന്നു ..വെളുത്തു കൊലുന്നനെ ഒരു യുവാവ്.. താടി വച്ച അഴകുള്ള മുഖം ..അവന്റെ മുഖത്തിന്റെ പ്രകാശം, ആ  ശാന്തമായ ചിരി അത് കണ്ടാണ്‌ അവനെ ശ്രദ്ധിച്ചു തുടങ്ങിയത്..ഇന്നവന് 52 വയസ്സ്..മക്കളും കൊച്ചുമക്കളും ആയി..അവനെ കാണുമ്പോള്‍ ആണ് തന്റെ പ്രായവും ഇപ്പോള്‍ ഇത്രയും ആയിട്ടുണ്ടാകും എന്ന് മനസ്സിലാക്കുന്നത്..എന്തായിരുന്നു താന്‍ ചെയ്ത തെറ്റ്.? എന്തിനാണ് തന്റെ ജീവിതത്തിലെ 27 വര്‍ഷം  ഇവര്‍ കവര്‍ന്നെടുത്തത്..?

ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ ആയിരുന്നു ദാസ് എന്നാ ഗോപാല്‍ ദാസിന്റെ വീട്..തരിശു ഭൂമി ആയി കുറെ സ്ഥലവും..പഠനം കഴിഞ്ഞു ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന നാളുകളില്‍ തന്റെ സമയം ചിലവഴിച്ചിരുന്നത്‌ അടുത്തുള്ള ഒരു പാറക്കൂട്ടത്തില്‍ പോയിരുന്നിട്ടായിരുന്നു..അവിടെ ഇരുന്നു കഥകള്‍ എഴുതും കവിതകള്‍ എഴുതും..കയ്യില്‍ എപ്പോളും കരുതുന്ന ബാറ്ററി ഉപയോഗിക്കുന്ന ട്രാന്‍സിസ്റ്റര്‍ റേഡിയോ വച്ച് ഗാനങ്ങള്‍ ആസ്വദിക്കും..വെറുതെ അവിടുത്തെ പാറകളില്‍ എന്തേലും കൊത്തി വക്കും..ഇതിനെല്ലാം ഉപരി തലയില്‍ ഒരു കുടം വെള്ളം ആയി പോകുന്ന ലയയുടെ ചിരി കാണും..അവളോട്‌ കണ്ണുകള്‍ കൊണ്ട് കഥകള്‍ പറയും..അതിര്‍ത്തിക്കപ്പുറം പട്ടം പറത്തിയും ആടിനെ മേച്ചും കളിക്കുന പാകിസ്ഥാനി കുട്ടി സുനെന മോളോട് കുശലം ചോദിക്കും..അവളുടെ ചേട്ടന്‍ ആലിജാഹ് ഖാന്റെ താല്‍പ്പര്യം ഇല്ലാത്ത നോട്ടവും എതിര്‍പ്പും അവഗണിച്ചും അവള്‍ തന്നോട് കൊഞ്ചും..കൈകള്‍  കൊണ്ട് എന്തെങ്കിലും ഒക്കെ  കാണിക്കും..ദാസിന്റെ ആ ദിവസങ്ങളില്‍ അവളും ഒരു പ്രധാനി ആയിരുന്നു..ചില ദിവസം അവളെ കണ്ടില്ലെങ്കില്‍ തന്റെ മനസ് വേദനിക്കുന്നതും അവന്‍ തിരിച്ചറിഞ്ഞിരുന്നു...!

കുറച്ചകലെ കുറെ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കാറുണ്ട്..ദാസിനു എന്ത് കൊണ്ടോ ഈ കളിയോട് അത്ര താല്‍പ്പര്യം ഉണ്ടായിരുന്നില്ല പോയ വര്‍ഷം ആദ്യമായി രാജ്യത്തിന്‌ ലോക കപ്പു കിട്ടിയതിനു ശേഷം ആ കളി ഒരു ജ്വരം പോലെ ആണ്..വെള്ളക്കാര്‍ക്കു സമയം കൊല്ലാന്‍ വേണ്ടി , അവര്‍ക്ക് വെയില്‍ കായാന്‍ വേണ്ടി ഉണ്ടാക്കി എടുത്ത ഒരു കളി..അത് കാണുമ്പോള്‍ ഒന്നും ദാസിനു മനസ്സിലായിരുന്നില്ല..ഒരു കുഞ്ഞു ബോള്‍ കുറെ കിറുക്കന്‍മാര്‍ അതിന്റെ പുറകെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു..വെറുതെ മനുഷ്യന്റെ വിലപ്പെട്ട സമയം നശിപ്പിക്കാന്‍...!

അന്ന് ആ ദിവസം..തന്റെ ജീവിതം തന്നെ മാറിമറിയും എന്ന് അറിയാതെ..പാറപ്പുറത്ത്  പാട്ട് കേട്ട് ഇരിക്കുകയായിരുന്നു ദാസ് ..ദൂരെ സുനെന മോള്‍ടെ ചിരി കേള്‍ക്കുന്നുണ്ട്..അവളുടെ പുതിയ വേഷം തന്നെ കാണിച്ചു ചിരിക്കുകയായിരുന്നു..ഒരു കയ്യില്‍  പിടിച്ചിരിക്കുന്ന പട്ടം അങ്ങോട്ടും ഇങ്ങോട്ടും കുത്തി പറക്കുന്നു..ഓടി കളിക്കുകയായിരുന്നു  അവള്‍..അത് കണ്ടിരുന്ന ദാസിനു പെട്ടെന് എന്തോ വല്ലായ്ക തോന്നി.വെള്ളം കിട്ടുമോ എന്ന് അറിയാന്‍ ആ ഭാഗങ്ങളില്‍ പല ഇടങ്ങളില്‍ കിണറിനു വേണ്ടി ആഴമുള്ള കുഴികള്‍  കുഴികുന്നത് താന്‍ കണ്ടിട്ടുണ്ട്..അവള്‍ ആ ഭാഗത്തേക്ക് ആണല്ലോ ദൈവമേ. ഓടുന്നത്..!!..എന്നും ഉണ്ടാകാറുള്ള ആലിജാഹ് ഇന്ന് കൂടെ ഇല്ലല്ലോ...!

ദാസ്‌ അവിടെ നിന്നും വേഗം എണീറ്റ്‌ അവളെ വിളിച്ചു നോക്കി "സുനെനാ" .ഉല്ലസിച്ചു കളിക്കുകയായിരുന്ന അവള്‍  ആ വിളി ശ്രദ്ധിച്ചില്ല...പെട്ടെന്നാണ് അവന്‍ പേടിച്ചത് പോലെ തന്നെ ആ കുഴികളില്‍ ഒന്നിലേക്ക് അവള്‍ തെന്നി വീണത്‌...ദാസ് നിലവിളിച്ചു കൊണ്ട് അങ്ങോട്ട്‌ ഓടി പക്ഷെ അവിടെ മുള്ള് വേലി കൊണ്ട് തിരിച്ചിരിക്കുന്ന ആ രാജ്യ അതിര്‍ത്തി അവനെ തടഞ്ഞു നിര്‍ത്തി ...മുഴു ഭ്രാന്തനെ പോലെ അവന്‍ അവിടെ കിടന്നു വിളിച്ചു നോക്കി പരിസരത്ത് ആരും തന്നെ ഇല്ല....കൂടുതല്‍ ഒന്നും ചിന്തിച്ചില്ല ആ പൊന്നോമന മകളുടെ മുഖം മാത്രം , ആ ചിരി മാത്രം ..തന്റെ ശരീരം മുള്ള്  വേലി കൊണ്ട് മുറിയുന്നതൊന്നും ദാസ്‌ അറിഞ്ഞില്ല ..ചോര ഒലിക്കുന്ന ശരീരവും ആയി ആ വേലി ചാടി അങ്ങോട്ടേയ്ക്ക്  അവന്‍ പാഞ്ഞു...!!

കുഴിയുടെ അരികില്‍ ഇരുന്നു കൊണ്ട് ഉള്ളിലേക്ക് നോക്കി ഉച്ചത്തില്‍ അവന്‍ വിളിച്ചു സുനെനാ..കുട്ടിയുടെ പതിഞ്ഞ കരച്ചില്‍ കേള്‍ക്കുന്നുണ്ട് ഭാഗ്യം ആ കുഴി കുഴിച്ചവര്‍ ഉപേക്ഷിച്ചു പോയ ഒരു കയര്‍ അടുത്ത മരത്തില്‍ കെട്ടിയിട്ടുണ്ട് അതില്‍ തൂങ്ങി അവന്‍ താഴേക്കു ഇറങ്ങി സര്‍വശക്തിയും എടുത്തു അവളെയും എടുത്തു വേഗം തന്നെ മുകളിലേക്ക് എത്തി..തന്റെ ശരീരം തളരുന്നത് പോലെ തോന്നിയെങ്കിലും ഒരുവിധം വലിഞ്ഞു അവന്‍  മുകളില്‍ എത്തി .കുട്ടി ആകെ പേടിച്ചിരുന്നു..വിമ്മി വിമ്മി കരഞ്ഞു കൊണ്ടിരുന്നു.. ബോധം പകുതിയേ ഉണ്ടായിരുന്നുള്ളൂ...കണ്ണുകള്‍ മുകളിലേക്ക് മലര്‍ന്നു പോകുന്നു..ആ കുഞ്ഞു ശരീരം അവിടവിടെ മുറിഞ്ഞു രക്തം വാര്‍ന്നു പോകുന്നുണ്ടായിരുന്നു...!

എന്ത് ചെയ്യണം എന്ന് അറിയാതെ ദാസ് ഒന്ന് പകച്ചു..കുറച്ചു വെള്ളം കിട്ടുമോ എന്നറിയാന്‍ അവന്‍ അവിടൊക്കെ നോക്കി  കുറച്ചു ദൂരെ ഒരു കിണര്‍ കാണുന്നുണ്ട്..അവളെ അവിടെ തന്നെ കിടത്തി .കിണറിനു അടുത്തേക്ക് ഓടിയ അവന്‍ ഒരു തൊട്ടി വെള്ളം കോരി തിരിഞ്ഞപ്പോള്‍ കണ്ടത് ചുറ്റും തോക്ക് ചൂണ്ടി  തന്നെ വളഞ്ഞു നില്‍ക്കുന്ന ഒരു കൂട്ടം പാക്കിസ്താന്‍ പട്ടാളക്കാരെ ആയിരുന്നു...!

കോടതികള്‍ , കേസുകള്‍ , വാദങ്ങള്‍ , പക്ഷെ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല...അവസാനം വിധി വന്നു..ഇന്ത്യയുടെ ചാരന്‍ ആയി പ്രവര്‍ത്തിച്ച തന്നെ..അതിര്‍ത്തി കടന്നു ചാര പ്രവര്‍ത്തനം നടത്തിയതിനു ജീവപര്യന്തം തടവ്‌ ശിക്ഷ...മരിക്കുന്നത് വരെ ജയിലിനുള്ളില്‍..പൊട്ടിക്കരഞ്ഞു പോയി..തന്റെ അമ്മ , അച്ഛന്‍ ജേഷ്ഠന്‍ , സഹോദരി , ഇവരൊക്കെ എവിടെയാണ്..അവര് അറിഞ്ഞു കാണുമോ തനിക്കു ഇങ്ങനെ സംഭവിച്ചത്..സുനെന മോളെ അവിടുന്ന് ആരേലും എടുത്തു വീട്ടില്‍ എത്തിച്ചു കാണുമോ..?

അഴികളില്‍ ലാത്തി കൊണ്ട് അടിക്കുന്ന ശബ്ദം കേട്ടാണ് ഓര്‍മകളില്‍ നിന്നും ദാസ് ഞെട്ടി ഉണര്‍ന്നത്..കറുത്ത വലിയ പുരികങ്ങള്‍ ഉള്ള ഒരു പോലീസുകാരന്‍ തെറി വാക്കുകള്‍ ആവോളം വാരി വിതറുന്നു..അവന്റെ മുന്നില്‍ താന്‍ ഒരു മനുഷ്യനെ അല്ല ഒരു ഇന്ത്യന്‍ മാത്രം ആണ്..പക്ഷെ താന്‍ ഒരു ഇന്ത്യക്കാരന്‍ ആണെന്ന്  27 വര്‍ഷമായി തന്റെ രാജ്യം ചിന്തിക്കുന്നുണ്ടോ..അറിയില്ല..അവിടുന്ന് ഒരാളും തന്നെ അന്വേഷിച്ചതായും..അറിയില്ല.. മുസാഫിര്‍ വരാന്‍ പതിനൊന്നു മണിയാകും..രാവിലെ തന്നെ ഉള്ള ജോലികളിലേക്ക് കടക്കാം..സമയം തീരെ നീങ്ങുന്നില്ലലോ ദൈവമേ...!

കരിങ്കല്ലുകള്‍ പൊട്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്റെ പേര് വിളിക്കുന്നത്‌ കേട്ട് ആകാംഷയോടെ അവന്‍ അങ്ങോട്ടേക്ക് നോക്കി..മുസാഫിര്‍ ഓടി വരുന്നുണ്ട്..വളരെ സന്തോഷത്തോടെ  ആണ് ആ വരവ്..അടുത്തെത്തിയതും പരിസരം മറന്നു അവന്‍ ദാസിനെ കെട്ടി പിടിച്ചു...!

"ഞാന്‍ പറഞ്ഞില്ലേ അത് നടക്കും എന്ന് അത് നടന്നു ദാസ്...നിന്നെ മോചിപ്പിക്കാന്‍ പ്രസിഡന്റ്‌ തീരുമാനിച്ചു..ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ്‌ സെമി ഫൈനല്‍ കളി കാണാന്‍ ക്ഷണിച്ച താങ്കളുടെ രാജ്യത്തിന്‌ ഒരു ഉപഹാരം എന്ന പോലെ നിന്റെ ശിക്ഷ ഇളവു ചെയ്യാന്‍ എടുത്ത തീരുമാനം പ്രസിഡന്റ്‌ അംഗീകരിച്ചു....പലപ്പോഴും ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ ..ക്രിക്കറ്റിനെ സ്നേഹിക്കാന്‍....ഉടനെ തന്നെ നിനക്ക് നിന്റെ മണ്ണിലേക്ക് യാത്ര തിരിക്കാം"..മുസാഫിര്‍നു തന്റെ സന്തോഷം എങ്ങനെ ഒതുക്കണം എന്ന് അറിയില്ലായിരുന്നു..!

അവന്‍ പറഞ്ഞത് മുഴുവനായി ദാസ്‌ കേട്ടില്ല ..ചെവിയില്‍ മുഴങ്ങി കേട്ടിരുന്ന  ജന്മനാടിന്റെ , പ്രിയപ്പെട്ടവരുടെ വിളി അവന്റെ കേള്‍വിയെ തടഞ്ഞു ..കണ്ണുകളില്‍ നിന്നും കുതിച്ചു ചാടുന്ന കണ്ണുനീര്‍ അവന്റെ കാഴ്ചകളെയും മറച്ചു..ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്‍.എങ്ങി എങ്ങി കരഞ്ഞു.. ദൈവമേ താന്‍ തന്റെ  പ്രിയപ്പെട്ട നാട്ടിലേക്ക് തിരിച്ചു പോകന്നു.. .തന്റെ വീട്ടുകാര്‍..കൂട്ടുകാര്‍...പ്രിയപ്പെട്ടവര്‍.. അവരെ വീണ്ടും കാണാന്‍ കഴിയുമോ..?

പൊട്ടിക്കരയുന്ന ദാസിനെ തന്നിലേക്ക് അണച്ച് പിടിച്ചു അയാളെ ആശ്വസിപ്പിക്കാനായി മുസാഫിര്‍ വെറുതെ ഒരു ശ്രമം നടത്തി..മനസ്സില്‍ നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തിനിടയിലും ആ മനുഷ്യന്റെ ഉള്ളില്‍ ആഴത്തില്‍ ഒരു വേദന തോന്നി...!

രാജ്യഅതിര്‍ത്തികള്‍ക്കോ മനുഷ്യ കല്‍പ്പിതനിയമങ്ങള്‍ക്കോ മനസ്സിലാകാത്ത ഹൃദയങ്ങളുടെ സൗഹൃദം പിരിയുന്ന വേദന...!!